കമ്പോള പാദയിലൂടെ തിരക്കിട്ട് എങ്ങോട്ടെന്നില്ലാതെ പായുന്ന വാഹങ്ങനങ്ങൾ... സന്ധ്യമയങ്ങും മുമ്പേ വീട്ടിലേയ്ക്ക് മടങ്ങാൻ ധൃതിക്കൂട്ടുന്നവരുടെ കൂട്ടത്തിൽ ഞാനും സ്റ്റോപ്പിൽ കാത്തുനിൽക്കുകയായിരുന്നു. ചിന്താമണ്ഡലത്തിലൂടെ പലതും കടന്ന് പോകവെ... പെട്ടെന്ന് ഒരു കാഴ്ച്ച എൻ്റെ ദൃഷ്ടിയിൽ ഉടക്കി. മലയാളിത്ത്വം തുളമ്പാത്ത ഒരു അപരിചത്വം തിളക്കുന്ന ഒരു മുഖം. കുറത്ത മുഖത്തിൽ അതിശ്രദ്ധയോടെ കൺമഷി എഴുതിയ തവിട്ട് നിറമുള്ള കണ്ണുകൾ എന്നെയൊന്ന് നോക്കി പുഞ്ചിരിച്ചു. വലിയ ചുവന്ന ഒരു പൊട്ട്...നീണ്ട കാർത്തൂവൽ പോലെയുള്ള മുടി ... അരയ്ക്ക് താഴെ വരെ അച്ചടക്കത്തോടെ എണ്ണയിൽ മെഴുകി പിന്നി കിടക്കുന്ന മുടിയിൽ ഒരു തുളസി തണ്ട് കൊരുത്തിരിക്കുന്നു. പൊന്നിൽ മൂടിയ രൂപം പോലെ... വട്ടത്തിലുള്ള ഒരു മൂക്ക് കുത്തി... സാധാരണ ഗതിയിൽ കവിഞ്ഞ വലിയ ജമ്മിക്കി കമ്മൽ... കഴുത്തിൽ കനത്തിൽ രണ്ട് തട്ടായി കിടക്കുന്ന മാല...ഇരു കൈയിലും വളകൾ... അഞ്ച് ഈഞ്ച് പൊക്കമുള്ള ചെരുപ്പിൽ പാദങ്ങൾ ഉറപ്പിക്കാൻ ശ്രമിക്കുന്ന വെള്ളി കൊലുസുകൾ ധരിച്ച പാദങ്ങൾ... നീളമുള്ള നഖങ്ങളിൽ ചുവന്ന നെയിൽ പോളിഷ് കൊണ്ട് അലങ്കരിച്ചിരിക്കുന്നു. വളരെ പരിഷ്ക്കാരമാർന്ന കാലുകൾ... വെള്ള ചുരിദാർ...ഇരുവശങ്ങളിൽ അംഗവസ്ത്രം ധരിച്ചിട്ടുമുണ്ട്... ഒറ്റ നോട്ടത്തിൽ പ്രായം നാൽപ്പത്തിയഞ്ച് പറയും. സംശയാസ്പദമായി കണ്ട മുഖത്തേയ്ക്ക് ഞാൻ ഭയത്തോടെ ഒന്ന് നോക്കി.
കമ്പോള തിരക്കുകള്ളിലൂടെ അലഞ്ഞ് തിരിഞ്ഞ് അവശനായി നടക്കുന്ന ഒരു യാചകൻ... കെട്ടി പൊതിഞ്ഞ വൃണങ്ങൾ... ഊന്നു വടിയുമായി തിരിഞ്ഞ് നിന്ന ആ സ്ത്രീയുടെ അടുത്തേയ്ക്ക് നടന്ന് നീങ്ങി.. ദുർഗന്ധം വെക്കുന്ന ശരീരം കാരണം സ്ത്രീ ഞെട്ടിത്തിരിഞ്ഞ് അൽപ്പം മാറി നിന്നു... ആശയങ്ങൾ ഉൾക്കൊള്ളിച്ച് അവർ എന്നെ നോക്കിയൊന്ന് പുഞ്ചിരിച്ചു.നടന്ന് നീങ്ങിയ യാചകൻ എൻ്റെ അരികിലൂടെ നടന്നു പോയി.. ഒരു നിരീക്ഷകനെ പോലെ ആ സ്ത്രീയുടെ കണ്ണുകൾ എന്നെയും യാചകനെയും പിൻത്തുടർന്നു.നവനീയ ലോകത്തിൻ്റെ കപടതയുടെ നിഴലിൽ വസിക്കുന്ന ഏവരെയും ഞാൻ സംശയത്തോടെ നിരീക്ഷിക്കുക പതിവായിരുന്നു. അടുത്ത് നിന്ന അപരിചതയായ ഒരു ചേച്ചിയോട് ഞാൻ ചോദിച്ചു...
ചേച്ചി... ഞാൻ ഒരു കാര്യം ചോദിക്കട്ടെ...?
ആകാംശയോടെ ഒരു കുഞ്ഞനുജത്തിയെപ്പോലെ..
"എന്താ മോളേ...?"
നേരിയ ഭയത്തോടെ ഞാൻ ചോദിച്ചു.
" പിന്നിൽ നിൽക്കുന്ന ചേച്ചിയെ ഒന്ന് നോക്കേ...?എന്തെങ്കിലും പ്രശ്നം ഉണ്ടോ?
കുറെ നേരമായി എന്നെ ഭയപ്പെടുത്തുന്ന രീതിയിൽ നോക്കുന്നു... എന്തോ നിഗൂഡമായ നോട്ടം? "
"ഇല്ല ..മോളേ കുഴപ്പമില്ല..." എനിക്ക് ആശ്വാസമേകിയ വാക്കുകളായിരുന്നു.
"അതിന് ചേച്ചിക്ക് അറിയുന്നോ?" ഞാൻ ആകാംഷയോടെ ചോദിച്ചു.
ഒന്നും പറയാൻ ശ്രമിക്കാതെ മറയിടുവാൻ ശ്രമിച്ചപ്പോൾ ഞാൻ ചോദ്യങ്ങൾ കുറെ നിരത്തി.. അങ്ങനെ രഹസ്യങ്ങൾ നൂലാമാലപോലെ അഴിഞ്ഞു വീണു..
"അല്ല... അതിന് അതിന് ചേച്ചിയ്ക്ക് ഈ സ്ത്രീയെ അറിയുമോ??"പ്രതീക്ഷയോടെ ഞാൻ ചോദിച്ചു.
" ഓ...അറിയാമല്ലേ..."
"എങ്ങനെ....?" രഹസ്യങ്ങളുടെ അറത്തുറന്ന് ഉള്ളിലേയ്ക്ക് സഞ്ചരിക്കുവാൻ ഞാൻ ഒന്ന് ശ്രമിച്ചു.
"എൻ്റെ കുഞ്ഞമ്മയുടെ കൂടെ പഠിച്ചയാ..."
മുപ്പത്തിയഞ്ച് വയസ്സുള്ള ചേച്ചിയുടെ കുഞ്ഞമ്മയുടെ പ്രായം ഞാൻ കണക്കെടുത്തു.
"ചേച്ചി ...അപ്പോൾ ആ സ്ത്രീയുടെ വയസ്സ്.....? ഞാൻ ഒരു നിമിഷം സ്തംഭിച്ചു.
" ഒരു അൻപത്തിയെട്ട് എങ്കിലും കാണും..." ചെറുപുഞ്ചിരിയോടെ പറഞ്ഞു.
"അല്ല.. എന്താ ഇങ്ങനെയുള്ള വേഷരീതി..."
ചോദ്യങ്ങളിലൂടെ പാളം തെറ്റാത്ത എൻ്റെ യാത്ര തുടർന്നു.
"അത് പ്രണയ നൈരാശ്യമാണ്..." ആകാംശയുടെ മുൾമുനയ്‌ലാക്കിയ മറുപടി.
ഒരു ചുരിളഴിഞ്ഞ കഥ പോലെ ഞാൻ കേട്ടിരുന്നു..
"അത് ഒരു വലിയ പ്രണയമായിരുന്നു. പയ്യൻ മുസ്ലീമായിരുന്നു.. അച്ഛനും അമ്മയും സമ്മതിച്ചില്ല.. കാലങ്ങൾ കടന്നു പോയി.. ഒപ്പം പ്രായവും പോയി.. സഹോദരങ്ങൾ കല്യാണം കഴിച്ച് അവരുടെ ജീവിതത്തിലേയ്ക്ക് കാൽ വെച്ചു... പിന്നെ... കുടുംബമായി ...പല സ്ഥലങ്ങളിലേയ്ക്ക് പോയി... പത്ത് വർഷം മുമ്പ് അച്ഛൻ മരിച്ചു... ഇപ്പോൾ അടുത്തിടയ്ക്ക് അമ്മയും മരിച്ചു ..."
"അപ്പോൾ ഒറ്റയ്ക്കാണോ താമസം?" ആകാംഷ വർദ്ധിച്ചു.
"ആ മുസ്ലീം പയ്യൻ എവിടാ .... എന്തെങ്കിലും വിവരം...?" ഒരു ചെറിയ പ്രതീക്ഷയുള്ളിൽ തോന്നി...
"അറിയില്ല മോളേ... കല്യാണം കഴിഞ്ഞു പോയി... എവിടാ എന്ന് അറിയില്ല.."
"അയാൾക്കില്ലാത്ത ഒരു കാത്തിരുപ്പ് .... ഈ സ്ത്രീയ്ക്ക് എന്തിനായിരുന്നു?? സ്വന്തം ജീവിതം പോയില്ലേ..." ഉള്ളിൻ്റെ ഉള്ളിൽ എന്തോ ഒരു വേദന തോന്നി.
"എന്തെങ്കിലും മാനസികക്കുഴപ്പം ഉണ്ടോ?" എനിക്ക് അറിയാനുള്ള വെമ്പൽ കൂടി.
" അറിയില്ല... പണ്ട് സുന്ദരിയായിരുന്നു.. ഇപ്പോഴാണ് മോശമായത്. അന്ന് മുതൽ ഇങ്ങനെ ഒരുങ്ങിയാണ് നടക്കുന്നത്..." വേദനയോടെ ആ ചേച്ചി പറഞ്ഞു.
കാലങ്ങൾ കടന്ന് പോയി... ചർമത്തിന് പ്രായമേറി.. ഇപ്പോഴും മനസ്സിന് ചെറുപ്പമായി... ഇപ്പോഴും തിരിച്ച് വരാത്ത കൃഷ്ണനെ കാത്തിരിക്കുന്ന രാധ... മരിച്ചിട്ടും ഇപ്പോഴും കബറിടക്കം ചെയ്യാത്ത പ്രണയത്തിന് നടുവിൽ അവർ ഇന്നും ഒറ്റക്കാണ്...